Monday, August 24, 2015

ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി ആർ.കെ സിംഗ്‌

ന്യുഡൽഹി: ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുൻ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ബി.ജെ.പി നേതാവുമായ ആകെ.കെ സിംഗ്. ദേശീയ ചാനലായ ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് ആർ.കെ സിംഗിന്റെ വിവാദ വെളിപ്പെടുത്തൽ. മുംബൈയിലെ അഴിമതിക്കാരായ ചില പോലീസുകാരാണ് ഉദ്യമം പാളാൻ കാരണമെന്നും ആർ.കെ സിംഗ് പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ദാവൂദിനെ വധിക്കാൻ പദ്ധതിയിട്ടത്. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലായിരുന്നു അന്നത്തെ ഐ.ബി മേധാവി.

ദാവൂദിന്റെ എതിരാളി ഛോട്ടാ രാജന്റെ സംഘത്തിൽ നിന്ന് ചിലരെ ഉപയോഗിക്ക് വധിക്കാനായിരുന്നു പദ്ധതി. ഇവർക്ക് മഹാരാഷ്ട്രയ്ക്ക് പുറത്ത് ഒരു രഹസ്യ കേന്ദ്രത്തിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ദാവൂദിന്റെ ഡികമ്പനിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്ന ചില പോലീസുകാർ രഹസ്യ കേന്ദ്രത്തിൽ എത്തി ഛോട്ടാ രാജന്റെ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതോടെയാണ് പദ്ധതി പാളിയതെന്നും ആർ.കെ സിംഗ് കൂട്ടിച്ചേർക്കുന്നു.

ദാവൂദിനെ വധിക്കാൻ പദ്ധതി ആസൂത്രണം ചെയ്തതിനെക്കുറിച്ച് ഇത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഒരാൾ വെളിപ്പെടുത്തുന്നത്. ദാവൂദിന്റെ സാന്നിധ്യം തുടർച്ചയായി നിഷേധിക്കുന്ന പാക്ക് നിലപാടിനെതിരെയും ആർ.കെ സിംഗ് രുക്ഷ വിമർശനം ഉന്നയിച്ചു. തീവ്രവാദി സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ ഒരിക്കലും സമ്മതിക്കില്ല. മ്യാൻമാറിൽ നടത്തിയതിന് സമാനമായ ഓപ്പറേഷൻ പാക്കിസ്താനിലും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
http://www.mangalam.com/latest-news/352920

സെന്‍സെക്‌സിന് നഷ്ടമായത് 1624 പോയന്റ്: നിഫ്റ്റി ക്ലോസ് ചെയ്തത് 7809ല്‍

മുംബൈ: ആഗോള വിപണയിലെ തകർച്ച ഇന്ത്യൻ ഓഹരി സൂചികകളെയും കശക്കിയെറിഞ്ഞു. ഒരൊറ്റദിവസത്തിൽതന്നെ ഇത്രയും വലിയ തകർച്ച വിപണികൾ നേരിടുന്നത് അടുത്തകാലത്ത് ഇതാദ്യമായാണ്. തകർച്ചയിൽ കമ്പനികളുടെ വിപണി മൂല്യത്തിൽ ഏഴ് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.

1,624.51 പോയന്റ് താഴ്ന്ന് 25741.56ലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 490.95 പോയന്റ് തകർന്ന് 7809ലും. ബിഎസ്ഇയിൽ 2477 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായിരുന്നു. 303 ഓഹരികൾ മാത്രമായിരുന്നു നേട്ടത്തിൽ.

എസ്ബിഐ, ഹീറോ മോട്ടോർ കോർപ്, ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, വേദാന്ത, കെയിൻ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഗെയിൽ ഇന്ത്യ, പിഎൻബി, സെയിൽ തുടങ്ങിയ കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ് വിപണികളിൽ രൂപപ്പെട്ട കനത്ത വില്പന സമ്മർദമാണ് സൂചികകളുടെ തകർച്ചിടയാക്കിയ പെട്ടെന്നുള്ള കാരണം. കൂഡ് വില അടിക്കടി താഴുന്നതും ചൈനയിലെ മുരടിപ്പും ഗ്രീസിലെ പ്രതിസന്ധിയും വിപണിയുടെ തകർച്ചയ്ക്ക് ആക്കംകൂട്ടിയ ഘടകങ്ങളാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവർ ലാഭമെടുപ്പിൽ ശ്രദ്ധകേന്ദ്രീകരിച്ചതും ഇന്ത്യൻ ഓഹരി സൂചികകൾക്ക് ഭീഷണിയായി.
http://www.mathrubhumi.com/business/news_articles/story-571118.html 

കടൽക്കൊല കേസിൽ തിരിച്ചടി ഇറ്റലിക്കെന്ന് ഇന്ത്യ; ട്രൈബ്യൂണൽ വിധി മാനിക്കുന്നു

ഹാംബുർഗ്ന്മ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ രാജ്യാന്തര ട്രൈബ്യൂണൽ വിധിയിൽ തിരിച്ചടി ഇറ്റലിക്കെന്ന് ഇന്ത്യ. കോടതി നടപടികൾ നിർത്തിവയ്ക്കാനാണ് ട്രൈബ്യൂണൽ പറഞ്ഞിരിക്കുന്നത്. ഇത് അംഗീകരിക്കുന്നു. ഇന്ത്യയിലുള്ള സാൽവത്തോറെ ജിറോണിനെ ഇറ്റലിയിലേക്ക് വിടണമെന്നായിരുന്നു ഇറ്റലിയുെട വാദം. അതിന് ട്രൈബ്യൂണൽ അനുമതി നൽകിയിട്ടില്ല. അന്തിമ വിധിവരുന്നത് വരെ അദ്ദേഹം ഇന്ത്യയിൽ തുടരും. ഇക്കാര്യം പരിശോധിച്ചാൽ മനസിലാകും വിധി ഇറ്റലിക്കാണ് തിരിച്ചടിയെന്ന്. രണ്ടാമത്തെ നാവികൻ ലസ്‌തോറെ മാസി മിലിയാനോ വൈദ്യസഹായത്തിനായി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് ഇറ്റലിയിൽ നിൽക്കുന്നത്. – ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചു.

ഇറ്റലിയിലേയും ഇന്ത്യയിലേയും കോടതി നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ഹാംബുർഗിലെ രാജ്യാന്തര ട്രൈബ്യൂണൽ വിധിച്ചത്. കേസ് അഞ്ചംഗ തർക്കപരിഹാര ട്രൈബ്യൂണലിന് വിടുകയും ചെയ്തു. ട്രൈബ്യൂണലിന് പരിഗണിക്കാൻ അധികാരമില്ലെന്ന ഇന്ത്യയുടെ വാദം തള്ളി. പുതിയ ഹർജികൾ സമർപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ 24ന് നൽകണം. ഇതോടെ കേസ് ഇനിയും നീണ്ടു പോകുമെന്ന് ഉറപ്പായി. കേസിൽ നാലുമാസത്തിനകം വാദം പൂർത്തിയാക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. കേസിൽ രാജ്യാന്തര ട്രൈബ്യൂണലിൽ ഭിന്നത രൂപപ്പെട്ടതോടെ അന്തിമ വിധി വരാൻ സമയമെടുക്കുമെന്നും വ്യക്തമായി. 15 പേർ അനുകൂലിച്ചപ്പോൾ ആറുപേർ എതിർത്തു.

കടലിലുണ്ടാകുന്ന വിഷയങ്ങളിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ തയാറാക്കിയ യുഎൻ ക്ലോസ് പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിർത്തിയിലാണെന്നാണ് ഇറ്റലിയുടെ മുഖ്യവാദം. പ്രതികളായ മറീനുകളെ തർക്കം പരിഹരിക്കും വരെ ഇറ്റലിയിൽ തങ്ങാൻ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികൾ നിർത്തിവയ്ക്കണമെന്നും ട്രൈബ്യൂണലിൽ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.

സംഭവം നടന്ന് മൂന്നുവർഷം പിന്നിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഇറ്റലി ട്രൈബ്യൂണലിൽ ചൂണ്ടിക്കാട്ടി. എന്നാൽ രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ട്രൈബ്യൂണലിനു മുന്നിലെ ഇന്ത്യയുടെ വാദം. ഇന്ത്യയിെല പ്രാഥമിക നിയമ നടപടികൾ പോലും ഇറ്റലി പൂർത്തിയാക്കിയില്ല. പ്രശ്‌നത്തിന് ഇന്ത്യയിൽ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അർഹത രാജ്യാന്തര ട്രൈബ്യൂണലിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

മറീനുകളുടെ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാമെന്ന് ഇന്ത്യ ട്രൈബ്യൂണലിനു മുൻപാകെ ഉറപ്പു നൽകിയിരുന്നു. രാജ്യാന്തര ട്രൈബ്യൂണൽ അധ്യക്ഷൻ ബ്‌ളാഡ്മിർ ഗോളിഡ്‌സൻറെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

അറബിക്കടലിൽ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയൻ സൈനികരായ ലസ്‌തോറെ മാസി മിലിയാനോയും സാൽവത്തോറെ ജിറോണും ഇന്ത്യയിൽ വിചാരണ നേരിടുന്നത്. കൊല്ലം നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്റ്റിൻ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ ഐസക് സേവ്യറിന്റെ മകൻ അജീഷ് ബിങ്കി (21) എന്നിവരാണു കടലിൽ വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം.
http://www.manoramaonline.com/news/just-in/un-tribunal-to-decide-on-italian-marines-accused-of-killing-indian-fishermen.html

ഇന്ത്യക്ക് 278 റൺസിന്റെ ജയം, സങ്കക്കാര വിരമിച്ചു

കൊളംബോ > ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 278 റൺസിന്റെ ജയം. ഇന്ത്യയുയർത്തിയ 413 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്ക രണ്ടാം ഇന്നിങ്‌സിൽ 134 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 11 ന് സമനിലയായി. സ്‌കോർ: ഇന്ത്യ 393, 325/8 (ഡിക്ല); ശ്രീലങ്ക 306, 134. ശ്രീലങ്കയുടെ സൂപ്പർ ബാറ്റ്‌സ്മാൻ കുമാർ സങ്കക്കാരയ്ക്ക് വിജയത്തോടെ വിടവാങ്ങൽ നൽകാനുള്ള ലങ്കൻ ശ്രമമാണ് ഇന്ത്യൻ സ്പിൻ ആക്രമണത്തിൽ തകർന്നത്.

അഞ്ചാം ദിനം രണ്ട് വിക്കറ്റിന് 72 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മുന്നിൽ തകരുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ക്യപ്റ്റൻ എയ്ഞ്ചലോ മാത്യൂസിനെ വിക്കറ്റ്കീപ്പറുടെ കൈയിൽ എത്തിച്ച് ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.

62 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ആതിഥേയർക്ക് അവശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടമായി. ഇടയ്‌ക്കെത്തിയ മഴ ഇന്ത്യൻ വിജയം അൽപമെങ്കിലും താമസിപ്പിച്ചു.ഇന്ത്യക്ക് വേണ്ടി രവിചന്ദ്രൻ അശ്വിൻ 42 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. അമിത് മിശ്ര മൂന്ന് വിക്കറ്റ് നേടി. പേസർമാരായ ഉമേശ് യാദവും ഇഷാന്ത് ശർമയും ഓരോ വിക്കറ്റ് പങ്കിട്ടു.46 റൺസെടുത്ത ഓപ്പണർ കരുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ആഞ്ചലോ മാത്യൂസ് (23), കുമാർ സങ്കക്കാര (18), എന്നിവർ റൺ നേടി പുറത്തായി. ഈ ടെസ്റ്റോടെ ശ്രീലങ്കൻ താരം കുമാർ സങ്കക്കാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

http://www.deshabhimani.com/news-sports-all-latest_news-494527.html

പ്രാദേശിക തലത്തിൽ പ്രക്ഷോഭം ശക്തമാക്കും: യെച്ചൂരി


ന്യൂഡൽഹി> ജനങ്ങളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടിയും ജീവിതഭാരം വർധിപ്പിക്കുന്ന സർക്കാർ നയങ്ങൾ ഉടൻ തിരുത്തണമെന്ന് ആവശ്യപ്പെട്ടും രാജ്യമെമ്പാടും പ്രാദേശിക തലത്തിലുള്ള ജനകീയ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്താൻ സിപിഐ എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചതായി പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേന്ദ്രട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സെപ്തംബർ രണ്ടിന് നടത്തുന്ന അഖിലേന്ത്യ പണിമുടക്കിൽ പൂർണവും സജീവവുമായ പങ്കാളിത്തം വഹിക്കാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നവഉദാരനയങ്ങൾ കൂടുതൽ തീവ്രമായ തോതിൽ നടപ്പാക്കുന്നതിന്റെ ഫലമായി രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം അതിവേഗത്തിൽ തകർച്ചയിലേക്ക് നീങ്ങുന്നതിൽ കേന്ദ്രകമ്മിറ്റി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

അവശ്യവസ്തുക്കളുടെ വില അനുദിനം കുതിച്ചുയരുകയാണ്. സവാള വില കിലോഗ്രാമിന് 90 രൂപയായി. പൊതുവിതരണ സംവിധാനം നിർജ്ജീവമായതിനാൽ ജനങ്ങൾക്ക് തെല്ലുപോലും ആശ്വാസം ലഭിക്കുന്നില്ല. നിർമിതോൽപന്നവ്യവസായ മേഖലകളിലും സ്ഥിതി മോശമായി തുടരുന്നു. തൊഴിലില്ലായ്മ തടഞ്ഞുനിർത്താൻ കഴിയാത്ത നിലയിൽ പെരുകുന്നു. കാർഷികപ്രതിസന്ധിക്ക് ആഴമേറുകയും കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിക്കുകയുമാണ്. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വെട്ടിച്ചുരുക്കുന്നതിന്റെ ഫലമായി ഗ്രാമീണമേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നു.

കാർഷികപ്രതിസന്ധിക്കെതിരായും മോഡിസർക്കാരിന്റെ ജനവിരുദ്ധ, കോർപറേറ്റ് അനുകൂല, വർഗീയ നയങ്ങളിലും അഴിമതിയിലും പ്രതിഷേധിച്ചും ആഗസ്ത് ഒന്നു മുതൽ 14 വരെ പാർടിയുടെ ആഹ്വാനപ്രകാരം നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തിൽ ജനലക്ഷങ്ങളാണ് അണിനിരന്നത്. കേരളത്തിലും ത്രിപുരയിലും സൃഷ്ടിച്ച മനുഷ്യചങ്ങല ഐതിഹാസികമായി. പശ്ചിമബംഗാളിലും ഇതര സംസ്ഥാനങ്ങളിലും വൻ ജനമുന്നേറ്റമുണ്ടായി.മോഡി സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം ഉയർന്ന അഴിമതിയാരോപണങ്ങൾ അഴിമതിയെ ചെറുക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ പൊള്ളത്തരം വ്യക്തമാക്കി.

ഇക്കാലത്ത് ഒട്ടേറെ വർഗീയസംഘർഷങ്ങളും ലഹളകളുമുണ്ടായി.വർഗീയ ധ്രുവീകരണം ശക്തമാക്കി തെരഞ്ഞെടുപ്പ്, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുകയെന്ന ബിജെപിയുടെ യഥാർഥ അജണ്ടയാണ് മറനീക്കിയത്. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ വർഗീയ സംഘർഷങ്ങൾ വർധിച്ച തോതലായി.ഭീകരാക്രമണങ്ങളുടെ പേരിൽ സമുദായത്തെ മൊത്തത്തിൽ കുറ്റപ്പെടുത്തുന്ന വിധത്തിൽ മുസ്ലിങ്ങൾക്കെതിരായ കടന്നാക്രമണം ശക്തമായി. ഹിന്ദുത്വഭീകരാക്രമണ കേസുകളിൽ ബിജെപി സർക്കാർ മൃദുസമീപനവുമാണ് സ്വീകരിക്കുന്നത്. ഏതു ഭീകരപ്രവർത്തനമായാലും അതിനു ഉത്തരവാദികളാരെന്ന് നോക്കാതെ ഉറച്ച നടപടി എടുക്കുകയാണ് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ടത്. ഭീകരതയോടുള്ള സർക്കാർ സമീപനത്തിൽ അവരുടെ വർഗീയ പ്രത്യയശാസ്ത്രത്തിന്റെ നിറം കലർത്തുന്നു. ഇന്ത്യപാകിസ്ഥാൻ ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ ചർച്ച അവസാന നിമിഷം ഉപേക്ഷിച്ചത് ദൗർഭാഗ്യകരമാണ്. സമഗ്രമായ സംഭാഷണപ്രക്രിയ വഴി മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും അതിർത്തിസംഘർഷം ലഘൂകരിക്കാനും കഴിയൂ.

ബിഹാറിൽ ഇടതുപാർടികൾ ഒറ്റക്കെട്ടായി മത്സരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നൽകി. ബിജെപിയെ പരാജയപ്പെടുത്തുക, ജാതീയശക്തികളെയും അവരുടെ ജനവിരുദ്ധനയങ്ങളെയും ചെറുക്കുക, ഇടതുപ്രാതിനിധ്യം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിഹാറിൽ മത്സരിക്കുക.

ഇടതുപാർടികളുടെ പരിപാടി പ്രഖ്യാപിക്കാൻ സെപ്തംബർ ഏഴിനു സംയുക്ത കൺവൻഷൻ ചേരുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.രാജ്യത്ത് ദളിതർ നേരിടുന്ന പാർശ്വവൽക്കരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഡോ. ബി ആർ അംബേദ്കറുടെ 125ാം ജന്മ വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന 21ാം പാർടി കോൺഗ്രസിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി ആവർത്തിച്ചു.
http://www.deshabhimani.com/news-national-all-latest_news-494529.html